ഞങ്ങളുടെ മുൻഗാമി
വിജ്ഞാനഭവനത്തിലെ ചെറിയ ഓഡിറ്റോറിയത്തിൽ വെച്ചാണ് ടൈം മെഷീൻ പരീക്ഷണം നടക്കാൻ പോകുന്നത്. ഞാൻ ആലീസിനെ കിന്റർഗാർട്ടനിൽ നിന്ന് കൊണ്ടുവരാൻ പോയതായിരുന്നു. പക്ഷെ, അവളെ വീട്ടിൽ കൊണ്ട് വന്നാക്കിയിട്ട് ചെല്ലുമ്പോഴേക്കും സമയം വൈകും. അടങ്ങിയൊതുങ്ങി ഇരിക്കാമെന്ന് ആലീസിനെക്കൊണ്ട് സത്യം ചെയ്യിച്ചശേഷം ഞാൻ അവളെയും കൂട്ടി വിജ്ഞാനഭവനത്തിൽ പോയി.
ടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രഭാഷകൻ ടൈം മെഷീന്റെ സമീപത്ത് നില്ക്കുന്നു. മുഴുക്കഷണ്ടിയായ ഒരു ഭീമൻ. അതിന്റെ ഡിസൈനും മറ്റുവിവരങ്ങളും ശ്രോതാക്കൾക്ക് വിവരിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം. അവർ ഒന്നും വിടാതെ സശ്രദ്ധം ശ്രവിച്ചുകൊണ്ടിരുന്നു.
“ആദ്യത്തെ പരീക്ഷണം, നിങ്ങൾക്കെല്ലാമറിയാവുന്നതുപോലെ പരാജയമായിരുന്നു.” അദ്ദേഹം പറഞ്ഞു. “നാം അയച്ച പൂച്ചക്കുട്ടി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ചെന്നുപെട്ടത്. തുംഗുസ്ക പ്രദേശത്തുവെച്ച് അത് പൊട്ടിത്തെറിച്ചു. ഒരു ഉൽക്ക പതിച്ചതായാണ് ആളുകൾ കരുതിയത്. പക്ഷെ, അതിനുശേഷം ഞങ്ങൾക്ക് ഗുരുതരമായ പരാജയങ്ങളൊന്നും സംഭവിച്ചിട്ടില്ല. ചില നിയമങ്ങൾക്കും ക്രമങ്ങൾക്കും അനുസൃതമായി – ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലഘുലേഖയിൽ അവയൊക്കെ നന്നായി വിവരിച്ചിട്ടുണ്ട് – ഇന്ന് നമുക്ക് ആളുകളെയും സാധനങ്ങളെയും 1970കൾ വരെ പിന്നോക്കം അയക്കാം. ഞങ്ങളുടെ സഹപ്രവർത്തകർ പലരും ഈ യാത്ര നടത്തി ഒരപായവും കൂടാതെ തിരിച്ചെത്തിയിട്ടുണ്ട്. സമയത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള സംവിധാനം താരതമ്യേന ലളിതമാണ്. നൂറ്റുക്കണക്കിനാളുകൾ ദശാബ്ദങ്ങൾ അധ്വാനിച്ച് രൂപപ്പെടുത്തിയതാണിത്. ഇത് നോക്കു, ഈ ക്രൊണൊസൈൻ ബെൽറ്റ് അണിയുകയേ വേണ്ടു. നിങ്ങളിൽ നിന്ന് ആരെങ്ങിലും ഒരാൾ വന്നാൽ എങ്ങനെയാണ് അത് ചെയ്യേണ്ടതെന്ന് കാണിച്ചു തരാം.”
ഹാളിൽ നിശബ്ദത പരന്നു. ഒന്നാമത്തെ ആളായി സ്റ്റേജിൽ വരാൻ ആരും ധൈര്യപ്പെട്ടില്ല. അപ്പോഴതാ സ്റ്റേജിൽ ആലീസ്. അവൾ എന്തെങ്കിലും അപകടം കാണിച്ചില്ലെങ്കിലേ അദ്ഭുതമുള്ളു. അഞ്ചുമിനിറ്റ് മുമ്പാണ് താൻ അടങ്ങിയൊതുങ്ങി ഇരുന്നോളാമെന്ന് സത്യം ചെയ്തത്.
“ആലീസ്” ഞാൻ വിളിച്ചുപറഞ്ഞു: “ഇവിടെ വാ, വേഗം.”
“പരിഭ്രമിക്കാനൊന്നുമില്ല” പ്രഭാഷകൻ പറഞ്ഞു. “കുഞ്ഞിനൊന്നും പറ്റില്ല.”
“എനിക്കൊന്നും പറ്റില്ല അച്ഛാ.” അവൾ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു.
ഹാളിൽ എല്ലാവരും ചിരിക്കാൻ തുടങ്ങി. ആരാ ഈ ഉഗ്രശാസകനായ പിതാവ്? അവരുടെ കഴുത്തുകൾ നീണ്ടു, കണ്ണുകൾ പരതി.
ഞാനവിടെ ഒന്നും സംഭവിക്കാത്തതുപോലെ ഇരുന്നു.
അദ്ദേഹം ആലീസിനെ ബെൽട്ടണിയിച്ചു. ഇയർഫോണ്‍ മാതിരി എന്തോ ഒന്ന് ചെന്നിയിൽ ഘടിപ്പിച്ചു.
“വളരെ എളുപ്പം. ഇത്രമാത്രം.” അദ്ദേഹം പറഞ്ഞു. “സമയത്തിലൂടെയുള്ള സഞ്ചാരത്തിന് റെഡിയായിക്കഴിഞ്ഞിരിക്കുന്നു. ആ യന്ത്രത്തിനകത്ത് കടക്കുകയേവേണ്ടു. അടുത്ത നിമിഷത്തിൽ നിങ്ങൾ 1975-ആമാണ്ടിലെത്തും.”
അയാളെന്തിനാ അങ്ങനെ പറഞ്ഞത്. എന്റെ വയറൊന്നു കാളി. ഇങ്ങനെ ഒരു സന്ദർഭം കിട്ടിയാൽ ആലീസ് വെറുതെ വിടുമോ. ഇനി പറഞ്ഞിട്ടെന്താ കാര്യം.
ങേ! ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ആലീസതാ ആ യന്ത്രത്തിനകത്തേക്ക് കടക്കുന്നു.
“കുട്ടീ, നീ എങ്ങോട്ടാ പോകുന്നത്? അവിടെ നിൽക്ക്.” അയാൾ വിളിച്ചുകൂവി. പക്ഷെ, അതിനിടെ ആലീസ് യന്ത്രത്തിനകത്ത് കടന്നുകഴിഞ്ഞിരുന്നു. ഒരു നിമിഷം. അവളെ കാണാനില്ല. അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു. എല്ലാവരുടെയും മുന്നിൽവെച്ച്.
അയാളാകെ വിളറി. സ്റ്റേജിലേക്ക് ഓടി അടുക്കുന്ന എന്നെ കണ്ട് പരിഭ്രമിച്ച് അദ്ദേഹം മൈക്കിൽ കൂടെ വിളിച്ചു പറഞ്ഞു.
“കുട്ടിക്കൊന്നും പറ്റില്ല. മൂന്ന് മിനിട്ട്, അതിനുള്ളിൽ അവൾ തിരിച്ചെത്തും. യന്ത്രം നൂറ് ശതമാനം സുരക്ഷിതമാണ്. ഒരൊറ്റ പരീക്ഷണത്തിലും തെറ്റ് പറ്റിയിട്ടില്ല. പരിഭ്രാമിക്കാതിരിക്കൂ.”
അയാൾക്കതൊക്കെ പറയാം. അയാളുടെ കുട്ടിയാവേണ്ടിയിരുന്നു. ഞാന പഴയ പൂച്ചക്കുട്ടിയുടെയും തുംഗുസ്ക ഉൾക്കയുടെയും കഥ ഓർത്തുപോയി. പ്രൊഫസർ പറഞ്ഞതിനെ വിശ്വസിക്കാനും അവിശ്വസിക്കാനും ഞാൻ നിന്നില്ല. സമയത്തിൽ നൂറുകൊല്ലം പിന്നോക്കം പോകയാണവൾ. നിങ്ങളുടെ മകളാണെങ്കിൽ എന്തുതോന്നും? അവൾ യന്ത്രത്തിൽ നിന്ന് ഓടിപ്പോയാലോ?
“എനിക്ക് അവളെ പിന്തുടരാൻ പറ്റുമോ?” ഞാൻ ചോദിച്ചു.
“അസാധ്യം. ഒരു മിനിട്ട്. പരിഭ്രമിക്കേണ്ട, അവിടെ അവളെ സ്വീകരിക്കാൻ നമ്മുടെ ആളുണ്ട്.”
“എന്ത്? നിങ്ങൾക്കവിടെ ഒരു സഹായി ഉണ്ടെന്നോ?”
“അങ്ങനെ പറയാൻ പറ്റില്ല. യാദൃശ്ചികമായി ഒരാളെ കണ്ടുമുട്ടി. പുള്ളിക്ക് നമ്മുടെ പ്രശ്നങ്ങൾ നല്ലപോലെ അറിയാം. അയാളുടെ ഫ്ലാറ്റിൽ മറ്റൊരു യന്ത്രം സ്ഥിതിചെയ്യുന്നുണ്ട്. അയാൾ അവിടെ താമസിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിൽ. അദ്ദേഹത്തിന്റെ സവിശേഷമായ തൊഴിൽ കാരണം…”
ആ നിമിഷത്തിൽ ആലീസ് യന്ത്രത്തിനുള്ളിൽ പ്രത്യക്ഷപ്പെട്ടു. അവൾ പുറത്ത് സ്റ്റേജിൽവന്ന് നിന്നു. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്ത ചാരിതാർഥ്യത്തോടെ. കയ്യിൽ കനം കൂടിയ ഒരു പഴയ പുസ്തകവുമുണ്ടായിരുന്നു.
“അതാ, നോക്കൂ, ഞാൻ പറഞ്ഞില്ലെ…” പ്രഭാഷകൻ ആരംഭിച്ചു. ശ്രോതാക്കൾ കയ്യടി പാസാക്കി.
“കുഞ്ഞെ, പറയൂ, നീ എന്താണ് കണ്ടത്” പ്രൊഫസർ ചോദിച്ചു. എന്നെ അടുക്കാൻകൂടി സമ്മതിച്ചില്ല.
“വളരെ രസായിരുന്നു.” അവൾ മറുപടി പറഞ്ഞു. “ബ് ബാ… ഞാനാ അങ്ങേ മുറിയിൽ ചെന്നപ്പോൾ അവിടെ ഡെസ്കിന്റെ അടുത്തിരുന്ന് ഒരാൾ എന്തോ എഴുതുന്നുണ്ടായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു: ‘കുഞ്ഞെ, നീ 21-ആം നൂറ്റാണ്ടിൽ നിന്ന് വരികയാണോ.’ ഞാൻ പറഞ്ഞു: ‘ആയിരിക്കാം. എനിക്ക് കൃത്യമായി അറിയില്ല. എനിക്കിപ്പോഴും നന്നായി എണ്ണാൻ പറ്റില്ല. ഞാൻ ജൂനിയർ കിൻഡർഗാർട്ടനിലാണ്.’ എന്നെ കണ്ടതിൽ സന്തോഷമുണ്ടെന്നദ്ദേഹം പറഞ്ഞു. ഉടനെതന്നെ നിനക്ക് തിരിച്ചുപോകേണ്ടിവരും. നിന്റെ മുത്തച്ഛൻ ജനിക്കുന്നതിനുമുൻപ് മോസ്കോ എങ്ങനെ ആയിരുന്നു എന്ന് കാണണോ? അദ്ദേഹം ചോദിച്ചു. ‘കാണണം.’ ഞാൻ പറഞ്ഞു. അദ്ദേഹം കാണിച്ചുതന്നു. എന്തൊരു രസമായിരുന്നെന്നോ? കെട്ടിടങ്ങൾക്ക് വലിയ ഉയരമൊന്നുമില്ല. അദ്ദേഹം പറഞ്ഞു, താനൊരു ശാസ്ത്രകഥാകൃത്താണ് എന്ന്. ഭാവിയെക്കുറിച്ചുള്ള കഥകളാണത്രെ എഴുതുന്നത്. അദ്ദേഹം സ്വയം എല്ലാം കണ്ടുപിടിച്ചതല്ല. നമ്മുടെ കാലത്തെ ആളുകൾ ഇടക്കിടെ അദ്ദേഹത്തെ കാണാറുണ്ടത്രെ. എല്ലാം പറയാറുണ്ടത്രെ. പക്ഷെ, അദ്ദേഹം ഒന്നും പുറത്തുപറയില്ല. രഹസ്യമാണത്രെ. അദ്ദേഹം അദ്ദേഹത്തിന്റെ ഒരു പുസ്തകം എനിക്കു തന്നു. ഞാൻ തിരിച്ചുപോന്നു.”
ശ്രോതാക്കൾ ഉൽസാഹതോടെ കയ്യടിച്ചു. വളരെ ബഹുമാന്യനായ ഒരു അക്കാദമീഷ്യൻ എഴുന്നേറ്റുനിന്ന് പറഞ്ഞു. “എന്റെ കുട്ടീ, നിന്റെ കയ്യിലുള്ളത് അപൂർവമായ ഒരു ഗ്രന്ഥമാണ്, ‘ചൊവ്വാബിന്ദുക്കൾ’ എന്ന സയൻസ് ഫിക്ഷൻ നോവലിന്റെ ആദ്യത്തെ പതിപ്പ്. നീ അതെനിക്കു തരുമോ? നിനക്കേതായാലും വായിക്കാൻ പറ്റില്ലല്ലോ.”
“ക്ഷമിക്കണം സർ.” അവൾ പറഞ്ഞു. “ഇതെനിക്കു വേണം. താമസിയാതെ ഞാൻ വായിക്കാൻ പഠിക്കും. അപ്പൊ ഇതെനിക്ക് തന്നത്താൻ വായിക്കാലൊ.”