ഭൂതം
വേനൽകാലത്ത് ഞങ്ങൾ വ്നൂക്കവൊയിലുള്ള കോട്ടേജിലാണ് താമസിക്കാറ്. അവിടെ നല്ല സൌകര്യമാണ്. മോണോറെയിൽ സ്റ്റോപ്പ് തൊട്ടടുത്താണ്. അഞ്ചുമിനിട്ടേ നടക്കേണ്ടു. റോഡ് മുറിച്ച് കടന്നാൽ കാടായി. കാട്ടിൽ നിറയെ കൂണുകൾ. പല തരത്തിലും പല നിറത്തിലുമുള്ള നല്ല സ്വാദുള്ള കൂണുകൾ. പക്ഷെ, കൂണ്‍ പറിക്കാൻ വരുന്ന പതിനായിരങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടത്രയൊന്നുമില്ല.
ഞാൻ മൃഗശാലയിൽ നിന്ന് നേരിട്ട് കോട്ടേജിലേക്ക് പോവുകയാണ് പതിവ്. പക്ഷെ, അവിടെ ചെന്നാലും വിശ്രമം കിട്ടാറില്ല. ആ സുഖവാസകേന്ദ്രത്തിലെ ’ബഹള’ത്തിൽ പെട്ടുപോകും. ഞങ്ങളുടെ അയൽവാസിയുടെ മോനുണ്ട് കോല്യ. അവനാണ് ’ബഹള’ത്തിന്റെ കേന്ദ്രം. മറ്റു കുട്ടികളുടെ കളിപ്പാട്ടങ്ങൾ തട്ടിപ്പറിക്കുകയെന്ന അവന്റെ ദുശ്ശീലം വ്നൂക്കവൊയിലാകെ പ്രസിദ്ധമാണ്. അവനെ പരിശോധിക്കാനായി ലെനിൻഗ്രാദിൽ നിന്ന് ഒരു മനശ്ശാസ്ത്രജ്ഞൻ വരികപോലും ചെയ്തു. അത് അയാൾക്ക് തന്റെ പി എച്ച് ഡി തീസിസ് എഴുതാൻ ഉപകരിച്ചു. മനശ്ശാസ്ത്രജ്ഞനാകട്ടെ, മണ്ണാങ്കട്ടയാകട്ടെ കോല്യക്കൊന്നുമില്ല. അവൻ പകൽ മുഴുവൻ ജാം തിന്നുകൊണ്ടിരിക്കും. എപ്പോഴും മോങ്ങിക്കൊണ്ടിരിക്കും. ഞാനവന് മൂന്ന് ചക്രമുള്ള ഒരു ഫോട്ടോണ്‍ റോക്കറ്റ് വങ്ങിക്കൊണ്ടുവന്നുകൊടുത്തു. അവന്റെ മോങ്ങൽ ഒന്നു കുറഞ്ഞെങ്കിലോ എന്നാശിച്ചുകൊണ്ട്.
കോല്യക്കു പുറമെ അവന്റെ മുത്തശ്ശിയുമുണ്ടായിരുന്നു. അവരുടെ കമ്പം ജനിതകമാണ്. മെൻഡലിനെപ്പറ്റി ഒരു നോവൽ എഴുതണമെന്ന് വലിയ മോഹം. കൂടാതെ, ആലീസിന്റെ മുത്തശ്ശി, യൂറി എന്നൊരു പയ്യനും അവന്റെ അമ്മ കാർമയും, പിന്നെ, അടുത്ത തെരുവിൽ താമസിക്കുന്ന മൂന്ന് കുട്ടികൾ – എന്റെ ജനാലക്ക് താഴെവന്ന് ഒരുമിച്ച് പാടുകയെന്നതാണ് അവരുടെ ഹോബി. ഇത്രയും പേരാണ് ആ പ്രദേശത്തെ ജനാവലി. ആ പിന്നെ, ഒരാൾ കൂടി: മിസ്റ്റർ ഭൂതം!
തോട്ടത്തിലെ ആപ്പിൾമരത്തിൻമേലോ തോട്ടടുത്തെവിടെയോ ആണ് മി. ഭൂതം താമസിക്കുന്നത്. ഈയിടെയാണ് അയാൾ വന്നുചേർന്നത്. ആലീസിനും കൊല്യയുടെ മുത്തശ്ശിക്കും മാത്രമെ അങ്ങനെ ഒരാളുണ്ടെന്ന വിശ്വാസമുള്ളു. മറ്റാർക്കുമില്ല.
ആലീസും ഞാനും വരാന്തയിൽ ഇരിക്കുകയാണ്. ഭക്ഷണം പാകം ചെയ്യാൻ പുതിയ റോബോട്ടിനെ ഏൽപിച്ചിരിക്കയാണ്. ഷ്യേൾക്കവോ ഫാക്ടറിയുടെ ഉൽപന്നമാണത്. രണ്ടു തവണ ഷോർട്ട് സർക്യൂടായി. ഞങ്ങൾ രണ്ടുപേരും ഫാക്ടറിയെ ശപിച്ചു. പക്ഷെ, സ്വയം ഭക്ഷണം പാകം ചെയ്യാൻ ഞങ്ങൾക്കിഷ്ടമില്ല.
മുത്തശ്ശി തീയറ്ററിൽ പോയിരിക്കുകയാണ്.
“അദ്ദേഹം ഇന്നുവരും.” ആലീസ് പറഞ്ഞു.
“ആര്?”
“എന്റെ പൂതം.”
“പൂതമല്ല, ഭൂതം.” ഞാൻ അറിയാതെ തിരുത്തിപ്പോയി. റോബോട്ടിൽ കണ്ണുനട്ടിരിക്കുകയാണ്.
“ശരി, ഭൂതമെങ്കിൽ ഭൂതം.” ആലീസ് തർക്കിക്കാൻ നിന്നില്ല.
“അപ്പോൾ അത് എന്റെ ഭൂതമാണ്. അങ്ങേലെ കുട്ടികളുടെ കയ്യിലനിന്ന് കോല്യ അണ്ടിപ്പരിപ്പ് തട്ടിപ്പറിച്ചു. വല്ലാത്തൊരു കുട്ടിതന്നെ!”
“വല്ലാത്ത കുട്ടിതന്നെ. നീയെന്താ ഭൂതതെപ്പറ്റി പറഞ്ഞത്.”
“അദ്ദേഹം വളരെ നല്ല കൂട്ടത്തിലാ.”
“നിനക്കെല്ലാവരും നല്ലതാണ്.”
“കൊല്യയൊഴികെ.”
“ശരി. കൊല്യയൊഴികെ. മൃഗശാലയിൽ ഒരു പുതിയ പാമ്പ് വന്നിട്ടുണ്ട്. തീ തുപ്പുന്ന പാമ്പ്. ഞാനതിനെ വീട്ടിലേക്ക് കൊണ്ടുവന്നെന്ന് വെക്കുക. നിയ്യ് അതിന്റെ ഒപ്പം കളിക്കാൻപോകും ഇല്ലേ?”
“കളിക്കും. എന്താ അത് നല്ല കൂട്ടത്തിലല്ലേ?”
“എന്തോ. അക്കാര്യം ആർക്കും ഇതേവരെ അറിഞ്ഞുകൂട. ചൊവ്വയിലാണ് അതിന്റെ വീട്. തിളക്കുന്ന വിഷമാണത് തുപ്പുന്നത്.”
“അതിന്റെ മനസ്സ് നൊന്തിട്ടായിരിക്കും. എന്തിനേ അതിനെ ചൊവ്വയിൽനിന്ന് പിടിച്ചുകൊണ്ടു പോന്നെ?”
ആ ചോദ്യത്തിന് ഒരുത്തരവും കൊടുക്കാൻ എനിക്കുണ്ടായിരുന്നില്ല എന്നതായിരുന്നു നഗ്നമായ പരമാർഥം. ചൊവ്വയിൽനിന്ന് അതിനെ പിടിച്ച് ഭൂമിയിലേക്ക് കൊണ്ടുവന്നപ്പോൾ ആരും അതിന്റെ മനസ്സമ്മതം ചോദിക്കുകയുണ്ടായില്ല. വരുന്നവഴിക്ക് സ്പേസ്ഷിപ്പിലെ എല്ലാവർക്കും പ്രിയപ്പെട്ട നായയെ അത് സാപ്പിട്ടു. അന്നുമുതൽക്ക് എല്ലാ അസ്ത്രനാട്ടുകൾക്കും അതിനോട് ദേഷ്യമാണ്.
“ആട്ടെ, എന്താണ് ഈ ഭൂതത്തിന്റെ ഏർപ്പാട്. അതിനെ കണ്ടാൽ എങ്ങനെയിരിക്കും?” വിഷയം മാറ്റിക്കൊണ്ട് ഞാൻ ചോദിച്ചു.
“നേരം ഇരുട്ടിയത്തിനുശേഷമേ അത് പുറത്തുവരൂ.”
“തികച്ചും സ്വാഭാവികം. ലോകാരംഭം മുതലേ ഭൂതങ്ങൾ അങ്ങനെയാണ് പതിവ്. കോല്യയുടെ മുത്തശ്ശി പറഞ്ഞ കള്ളക്കഥകൾ കേൾക്കയായിരുന്നു നിയ്യ് അല്ലേ.”
“അവന്റെ മുത്തശ്ശിക്ക് ജനിതകത്തിന്റെ ചരിത്രത്തെപ്പറ്റിയും മെൻഡലിനെ ദ്രോഹിച്ചതിനെപ്പറ്റിയും അല്ലാതെ ഒന്നും പറയാനില്ല.”
“ശരി, ശരി. അതിനിടക്ക് ഒന്നു ചോദിക്കട്ടെ. പൂവൻകോഴി കൂവുമ്പോൾ നിന്റെ ഭൂതം എന്താ ചെയ്യാറ്?
“ഒന്നും ചെയ്യാറില്ല. എന്തിന് എന്തെങ്കിലും ചെയ്യണം?”
“നിനക്കറിയില്ലെ. മാന്യരായ ഭൂതങ്ങളെല്ലാം കോഴി കൂകുമ്പോൾ അതിനെ ശപിച്ചുകൊണ്ട് അപ്രത്യക്ഷമാകും, അതാണ് പതിവ്.”
“അതെപ്പറ്റി ഇന്ന് വൈകുന്നേരം ഞാനദ്ദേഹത്തോട് ചോദിക്കാം.”
“ചോദിക്കണം, ട്ടോ.”
“ഇന്ന് രാത്രി ഞാൻ കുറച്ചു വൈകീട്ടെ കിടക്കുന്നുള്ളു, ട്ടോ. എനിക്കാ ഭൂതത്തോട് സംസാരിക്കാനുണ്ട്.”
“സംസാരിച്ചോ. ശരി ശരി. പുളൂസ് അടിച്ചിരുന്ന് അരി വെന്തു മലച്ചത് നോക്കീല. ഇതെന്തു റോബോട്ടാണ്. ഇതുംകൂടി നോക്കാൻ പറ്റില്ലെങ്കിൽ.”
ആലീസ് ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഗയാന മൃഗശാലയിൽനിന്ന് വന്ന ഒന്നു രണ്ട് റിപ്പോർട്ടുകളുണ്ടായിരുന്നു. ഞാനവ വായിച്ചുകൊണ്ടിരുന്നു. അതിൽ സ്റ്റിഗ്നൈറ്റുകളെക്കുറിച്ച് വളരെ രസാവഹമായ ഒരു ലേഖനമുണ്ട്. ജന്തുശാസ്ത്രത്തിൽ ഒരു വിപ്ലവം തന്നെയാണത്. മൃഗശാലയിലെ കൂടുകൾക്കുള്ളിൽ അവയുടെ പ്രജനനം സാധിച്ചിരിക്കുന്നു. ജന്മസമയത്ത് കുഞ്ഞിന്റെ നിറം കടുംപച്ചയായിരുന്നു. എന്നാൽ അച്ഛന്റെയും അമ്മയുടെയും പുറംതോടുകൾ നീലയായിരുന്നു.
നേരം വേഗം ഇരുട്ടാൻ തുടങ്ങി.
“ഞാൻ പുവ്വാണ്.”
“എങ്ങോട്ട്.”
“ഭൂതത്തെ കാണാൻ. നേരത്തെ തന്നെ അച്ഛൻ സമ്മതിച്ചിട്ടുള്ളതാണ്.”
“നമ്മള് തമാശ പറയായിരുന്നില്ലേ. ഏതായാലും തോട്ടത്തിൽ പോകണമെന്നുണ്ടെങ്കിൽ നിയ്യ് അകത്തുപോയി ഒരു സ്വെറ്ററെടുത്തിട്. തണുപ്പ് തുടങ്ങി. പിന്നെ, അപ്പിൾമരം വിട്ട് ഏറെ ദൂരം പോകരുത്.”
“പോയിട്ടാവശ്യല്ലല്ലോ. അതിന്റെ താഴത്താണല്ലോ ഭൂതം എന്നെ കാത്ത് നില്ക്കുന്നത്.”
ആലീസ് തോട്ടത്തിലേക്കോടിപ്പോയി. ഞാൻ ഒളികണ്ണിട്ടൊന്ന് നോക്കി. അവളുടെ മായാലോകം തകർക്കാൻ ഞാനാഗ്രഹിച്ചില്ല. ഭൂതങ്ങളും സന്യാസിമാരും ഒക്കെകൂടി അവൾ കളിച്ചോട്ടെ. പഴങ്കഥകളിലെ അന്യഗോളത്തിൽനിന്നു വരുന്ന രാക്ഷസന്മാരും രാജകുമാരന്മാരും ഒക്കെ ഒത്തുചേർന്ന് അവൾ കളിച്ചോട്ടെ, യഥാസമയത്ത് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്‌താൽ മതി.
ഞാൻ വരാന്തയിലെ വിളക്ക് കെടുത്തി. ഇപ്പോ എനിക്ക് ആലീസിനെ കാണാം. അവൾക്കെന്നെ കാണാൻ പറ്റില്ല. അതാ അവൾ ആപ്പിൾമരത്തിന്റെ അടുത്തേക്ക് നീങ്ങുന്നു. ഇപ്പോൾ അവൾ അതിനുതാഴെ നില്ക്കുകയാണ്.
ങേ!… എന്താ ആ കാണുന്നത്? മരത്തിന്റെ തടിയിൽനിന്ന് നീലനിറത്തിലുള്ള ഒരു നിഴല അതാ നീങ്ങുന്നു, ആലീസിന്റെ അടുത്തേക്ക്. നിലം തൊടാതെ വായുവിലൂടെ ഒഴുകുകയാണ്.
അടുത്ത നിമിഷം, കയ്യിൽ കിട്ടിയ ഒരു കല്ലുമെടുത്ത് പടികൾ രണ്ടും മൂന്നും ചാടിയിറങ്ങിക്കൊണ്ട് ഞാൻ അങ്ങോട്ട് ഓടി. ഇതിൽ പന്തിയില്ലാത്ത എന്തോ ഒന്നുണ്ട്. ഒരുവേള എന്തെങ്കിലും തമാശയായിരിക്കും. അല്ലെങ്കിൽ… അത് ആലോച്ചിക്കാൻകൂടി ഞാനിഷ്ടപ്പെട്ടില്ല.
“അച്ഛാ, അച്ഛാ, പതുക്കെ പതുക്കെ…” എന്റെ കാലൊച്ച കേട്ടപ്പോൾ ആലീസ് ഉച്ചത്തിൽ മന്ത്രിച്ചു. “അച്ഛൻ അതിനെ പേടിപ്പിക്കും.”
ഞാൻ ആലീസിന്റെ കൈ കടന്നു പിടിച്ചു. എന്റെ കണ്മുന്നിൽ വെച്ച് ആ നീലാകാരം അന്തരീക്ഷത്തിൽ അലിഞ്ഞുപോയി.
“അച്ഛാ അച്ഛനെന്തേ ചെയ്തത്! ഞാൻ അതിനെ മിക്കവാറും രക്ഷപ്പെടുത്തിയതായിരുന്നു.”
ഞാൻ അവളെ കോരിയെടുത്ത് വരാന്തയിലേക്ക് കൊണ്ടുപോന്നു. അവൾ കയ്യിൽ കിടന്നുകൊണ്ട് അലറുകയായിരുന്നു. എന്താ ഞാൻ ആ ആപ്പിൾമരത്തിനു താഴെ കണ്ടത്? വിഭ്രാന്തിയായിരിക്കുമോ?
“അച്ഛാ, അച്ഛനെന്തിനേ അത് ചെയ്തത്?… എനിക്ക് ഉറപ്പ് തന്നതായിരുന്നല്ലോ…”
“ഞാനൊന്നും ചെയ്തിട്ടില്ല. അവിടൊന്നും ഒരു ഭൂതോം ഇല്ല, പ്രേതോം ഇല്ല.”
“അച്ഛൻ നേരിട്ട് കണ്ടതല്ലേ, എന്തിനാ എന്നോട് കളവ് പറയുന്നത്? അദ്ദേഹത്തിന് വായുവിന്റെ ഏറ്റവും ചെറിയ ചലനം കൂടി താങ്ങാനാകില്ല. വളരെ പതുക്കെ, കാറ്റടിച്ച് കെടുത്താത്തത്ര പതുക്കെ മാത്രമേ അദ്ദേഹത്തെ സമീപിക്കാവൂ. ഇതുകൂടി അച്ഛനറിഞ്ഞുകൂടെ?”
എന്താ മറുപടി പറയാ? എനിക്കറിഞ്ഞുകൂട. ഒരു കാര്യം ഞാൻ തീർച്ചയാക്കി. ആലീസ് ഉറങ്ങിയ ഉടനെ ഒരു ടോർച്ചുമെടുത്ത് അവിടമെല്ലാം ഒന്നുകൂടി പരിശോധിക്കണം.
“അദ്ദേഹം അച്ഛന് ഒരു കത്ത് തന്നിട്ടുണ്ട്. പക്ഷെ, ഞാനിപ്പൊ തരില്ല.”
“എന്ത് കത്ത്?”
“ഞാനിപ്പൊ തരില്ല.”
അപ്പോഴാ ഞാനവളുടെ കയ്യിൽ കണ്ടത്, ചുരുട്ടിക്കൂട്ടിയ ഒരു കടലാസ്. ആലീസ് എന്നെ തുറിച്ചുനോക്കി. ഞാനവളെയും. ഏതായാലും, അവസാനം അവൾ അതെന്റെ കയ്യിൽ തന്നു. അതിൽ എന്റെ കയ്യക്ഷരത്തിൽ ചെമന്ന ക്രൂഞ്ചിക്കു തീറ്റ കൊടുക്കുന്നതിനുള്ള ടൈം ടേബിളുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞാനത് തിരയുകയായിരുന്നു.
“ആലീസ്! ഈ ടൈം ടേബിൾ നിനക്കെവിടെനിന്ന് കിട്ടി?” “അതല്ല, അതിന്റെ മറുപുറത്താണ് അച്ഛാ. ഭൂതത്തിന്റെ കയ്യിൽ കടലാസില്ലായിരുന്നു. അതോണ്ട് ഞാനിതെടുത്ത് കൊടുത്തതാ.”
മറുപുറത്ത് ഇംഗ്ലീഷിൽ എന്തോ എഴുതിയിരിക്കുന്നു. അപരിചിതമായ കയ്യക്ഷരം .
പ്രിയപ്പെട്ട പ്രൊഫസർ,
ഒരപേക്ഷയുമായി ഞാൻ നിങ്ങളെ സമീപിക്കുകയാണ്. ഞാൻ വല്ലാത്ത ഒരേടാകൂടത്തിൽ വന്നുപെട്ടിരിക്കുന്നു. പുറമെനിന്ന് സഹായം കിട്ടാതെ എനിക്കതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. എനിക്കാകട്ടെ, ഈ മരത്തിൽനിന്ന് ഒരു മീറ്റർ ചുറ്റുവട്ടത്തിലധികം ദൂരെ പോകാനും പറ്റില്ല. ഇരുട്ടത്ത് മാത്രമേ എന്റെ ഈ ദയനീയാവസ്ഥ കാണാൻ കഴിയൂ.
നിങ്ങളുടെ മകൾ. അവളുടെ മനസ് എത്ര പരിശുദ്ധമാണ്! അവളുടെ സഹായത്തോടെ മാത്രമാണ് ബാഹ്യലോകവുമായി ബന്ധപ്പെടാൻ കഴിഞ്ഞത്.
ഞാൻ പ്രൊഫസർ കുറാക്കി ആണ്. പരാജയപ്പെട്ട ഒരു പരീക്ഷണത്തിന്റെ ഫലം. ജീവനുള്ള വസ്തുക്കളെ ഊർജ്ജമാക്കി രൂപാന്തരപ്പെടുത്തി വിദൂരപ്രദേശങ്ങളിലേക്ക് പ്രക്ഷേപണം ചെയ്യുന്ന ഒരു പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. രണ്ട് കോഴികളെയും ഒരു പൂച്ചയെയും ഊർജ്ജമാക്കി മാറ്റി ടോക്കിയോവിൽ നിന്ന് പാരീസിലേക്ക് പ്രക്ഷേപണം ചെയ്യുകയും അവിടത്തെ എന്റെ സഹപ്രവർത്തകർ അവയെ തിരിച്ച് ജീവനുള്ള കോഴികളും പൂച്ചയുമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തു. ആ പരീക്ഷണം വൻ വിജയമായിരുന്നു. ഞാൻ സ്വയം ഒന്ന് പരീക്ഷിക്കാൻ തീർച്ചയാക്കി. നിർഭാഗ്യമെന്ന് പറയട്ടെ, പരീക്ഷണത്തിനിടയിൽ എന്റെ ലാബറട്ടറിയിലെ ഫ്യൂസ് എരിഞ്ഞുപോയി. പരീക്ഷണം പൂർത്തിയാക്കാനുള്ള ഊര്ജ്ജം ഉണ്ടായിരുന്നില്ല. ഞാനങ്ങനെ അന്തരീക്ഷത്തിൽ അലിഞ്ഞുപോയി. എന്റെ ശരീരത്തിൽ കൂടുതൽ കേന്ദ്രീകൃതഭാഗം ഇവിടെ, നിങ്ങളുടെ കോട്ടേജിനടുത്തായി തിരിച്ച് ദ്രവ്യമാക്കപ്പെട്ടു. ഞാനീ അവസ്ഥയിലായിട്ട് രണ്ടാഴ്ചയായി. എന്റെ കൂട്ടുകാരെല്ലാം ഞാൻ മരിച്ചു എന്നാണ് വിശ്വസിക്കുന്നത്.
ഈ കത്ത് കിട്ടിയ ഉടനെ ദയവായി ഒരു കാര്യം ചെയ്യണം. ടോക്കിയോവിലേക്ക് ഒരു ടെലഗ്രാം നല്കണം. അവർ എന്റെ ലാബറട്ടറിയിലെ ഫ്യൂസ് ഒന്ന് കെട്ടട്ടെ. അത് ചെയ്‌താൽ ഞാൻ പൂർണമായും പൂർവരൂപം പ്രാപിക്കും.
മുൻകൂട്ടിത്തന്നെ നന്ദി രേഖപ്പെടുത്തട്ടെ.
കുറാക്കി.
എത്രനേരം എന്നറിയില്ല, ഞാൻ ആ ആപ്പിൾമരത്തിന്റെ ചോട്ടിൽ ഇരുട്ടിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു. ഞാൻ വരാന്തയിൽ നിന്നെഴുന്നേറ്റ് വളരെ പതുക്കെ ആപ്പിൾ മരത്തെ സമീപിച്ചു. തടിയുടെ തൊട്ടടുത്ത് നീലാഭമായ ഒരു നിഴൽ. വളരെ സൂക്ഷിച്ചുനോക്കിയാലെ കാണാൻ പറ്റൂ. ഒരു മനുഷ്യന്റെ ബാഹ്യാകാരം കഷ്ടിച്ച് തിരിച്ചറിയാം. എന്ത്! ആ ‘ഭൂതം’ കയ്യ് രണ്ടും മേലോട്ട് പോക്കുന്നു – എന്തോ അപേക്ഷിക്കുന്നപോലെ.
ഞാൻപിന്നെ ഒരു നിമിഷം അമാന്തിച്ചില്ല. മോണോറെയിൽ സ്റ്റേഷനിലേക്കോടി. അവിടെനിന്ന് ടോക്കിയോവിലേക്ക് വീഡിയോഫോണ്‍ ചെയ്തു. ഇതിനെല്ലാം കൂടി പത്ത് മിനിറ്റെടുത്ത് തിരിച്ചുവരുമ്പോഴാണ് ഞാനോർത്തത്, ആലീസിനെ ഉറക്കാൻ കിടത്തിയില്ലെന്ന്. ഞാൻ വേഗം നടന്നു.
വരാന്തയിലെ വിളക്ക് കത്തുന്നുണ്ടായിരുന്നു. ഉയരം കുറഞ്ഞ് ശോഷിച്ച ഒരു ജപ്പാൻകാരന് തന്റെ പൂമ്പാറ്റകളുടെ സംഭരവും ഹെർബേറിയവും കാണിച്ചു കൊടുക്കുകയായിരുന്നു ആലീസ്. അയാൾ കയ്യിൽ ഒരു പാത്രം പിടിച്ചിട്ടുണ്ട്. ഞങ്ങൾ കഴിച്ചതിനുശേഷം മിച്ചമുണ്ടായിരുന്ന ഭക്ഷണം ആർത്തിയോടെ കഴിക്കുകയാണ്. പക്ഷേ ആലീസ് കാണിച്ചുകൊടുക്കുന്നത് സശ്രദ്ധം നോക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടപ്പോൾ അദ്ദേഹം എഴുന്നേറ്റ് നിന്ന് കുനിഞ്ഞ് അഭിവാദ്യം ചെയ്തു.
“ഞാൻ പ്രൊഫസർ കുറാക്കിയാണ്. താങ്കളുടെ ശാശ്വത സേവകൻ. താങ്കളും താങ്കളുടെ ഓമനമകളും കൂടി എന്റെ ജീവൻ രക്ഷിച്ചു.”
“അതെ അച്ഛാ, ഇതാണ് എന്റെ ഭൂതം.” ആലീസ് പറഞ്ഞു. “ഇപ്പൊ അച്ഛന് വിശ്വാസായോ.”
“ഉവ്വ് മോളെ” ഞാൻ മറുപടി പറഞ്ഞു. “താങ്കളുമായി പരിചയപ്പെടാനിടയായത്തിൽ അതീവ സന്തോഷമുണ്ട്.”